Friday, September 3, 2021

ഏഴരവെളുപ്പിന് കടമക്കുടിയിലേക്ക്

ഓണം ഒക്കെ കഴിഞ്ഞ്, കാര്യമായി എങ്ങും പോകാൻ പറ്റാത്തതിൻ്റെ വിഷമം മൂത്തിരിക്കുന്ന സമയം.. അതേ വിഷമത്തിൽ ഇരിക്കുന്ന അനിയനും(അനന്തു) അനിയത്തിയും(ശ്രീക്കുട്ടി) എറണാകുളത്തോട്ടു വന്ന് ഒരുമിച്ചിരുന്നു വിഷമിക്കാം എന്ന് തീരുമാനിച്ചു, വ്യാഴാഴ്ച തന്നെ അവര് ഹാജരും വെച്ചു. 

പിന്നീടങ്ങോട്ട് ഫോൺ വിളിയോട് ഫോൺ വിളികൾ ആരുന്നു. ഓരോരൊ   റിസോർട്ടിൽ വിളിച്ച് ശനിയാഴ്ച സ്റ്റേ അവൈലബിൾ ആണോന്നു അന്വേഷിക്കും. ഓണം വെക്കേഷൻ്റെ അവസാനത്തെ ആഴ്ച ആയതുകൊണ്ട് എങ്ങും അവൈലബിൾ അല്ലാന്നു പറയും. അങ്ങിനെ അവസാനം ഒരു ടെൻറ് സ്റ്റേ ഒരു വിധം ഒപ്പിച്ചു - അപ്പർ സൂര്യനെല്ലിയിൽ, ഡാം വ്യൂ ഒക്കെ ഉള്ള ഒരെണ്ണം. ഓരോന്ന് ആലോചിച്ചു കുളിരുകൊണ്ട് ഇരിക്കുമ്പോഴാ ഞായറാഴ്‌ച ട്രിപ്പിൾ ലോക്കഡോൺ ആണെന്ന് വാർത്ത വരുന്നത്. അങ്ങിനെ ആ പ്ലാൻ പൊളിഞ്ഞു.

അപ്പൊപ്പിന്നെ കൊച്ചി തന്നെ ശരണം. മൂന്നാർ മാറ്റി,  രാവിലെ കടമക്കുടിക്ക്  പോകാമെന്നു തീരുമാനിച്ചു.പ്രത്യേകിച്ച് യാത്ര ഒന്നും ഇല്ലെങ്കിൽ, മടിക്കു വേണ്ടി പ്രത്യേകം ഡെഡിക്കേറ്റ് ചെയ്‌തു  നമ്മൾ ആഘോഴിക്കുന്ന  ദിവസം ആണല്ലോ ശനിയാഴ്ച..  രണ്ട് പിള്ളേരേം പൊക്കിയെടുത്തു ഞങ്ങൾ നാല് പേരും കൂടി കാക്കനാടുള്ള വീട്ടീന്ന് ഇറങ്ങിയപ്പോൾ ഏഴര ആയി. ഏതാണ്ട് വാഴക്കാല  എത്താറായപ്പോൾ ശ്രീക്കുട്ടീടെ ഗദ്ഗദം കേട്ടു.. "എന്നെ മൂന്നാർ കൊണ്ട് പോയില്ലേലും, ഒരു വെള്ളച്ചാട്ടത്തിലെങ്കിലും പോകാമോ..." 

"എന്നാൽപ്പിന്നെ കൊച്ചരീക്കൽ പോയാലോ.." അഭിയേട്ടൻ

"എന്നാൽ ഞാൻ എൽദോനെ വിളിക്കാം.., പിറവം അടുത്തല്ലേ.. അവിടെ ഓപ്പൺ ആണോന്നു അറിയാലോ.."

വിളിച്ച് കാര്യമെല്ലാം സംസാരിച്ചപ്പോൾ, വീട്ടിൽ കയറിയിട്ടു പോയാൽ മതിയെന്നായി എൽദോ. അങ്ങിനെ, പാലാരിവട്ടം സിഗ്നൽ എത്തുന്നതിനു മുൻപേ, കടമക്കുടിക്കു പോകാൻ ഇറങ്ങിയ ഞങ്ങൾ, യു-ടേൺ എടുത്തു. നേരെ വീട്ടിലോട്ട്,  എല്ലാരും ഓരോ ജോഡി വസ്ത്രങ്ങളും എടുത്തു അവിടുന്ന് ഇറങ്ങി.ഇനി പിറവം...

പോകുന്ന വഴിക്കുള്ള ഒരു പ്രധാന സംസാരവിഷയം എൽദോയും മഞ്ജുവും ഇത്രേം ദൂരം  യാത്രചെയ്‌താണ്‌ pre-കൊറോണ കാലഘട്ടത്തിൽ ഓഫീസിൽ വന്നുകൊണ്ടിരുന്നത് എന്നതാരുന്നു. പക്ഷെ അവരുടെ വീടെത്തിയപ്പോഴേക്കും, എല്ലാരും ഒരുപോലെ  പറഞ്ഞു - "ചുമ്മാതല്ല!!"... അതെന്നെ, പച്ചപ്പ് ആൻഡ് ഹരിതാഭ്.. 

ഏതു വീട്ടിൽ ചെന്നാലും ആദ്യം ആ പ്ലോട്ടിൻ്റെ  അതിരും മരങ്ങളുടെ എണ്ണവും നോക്കുന്ന നന്തു നേരെ പറമ്പിലോട്ട് പോയി. കാലേക്കൂട്ടി പറയാതെ ഉള്ള വരവായത് കൊണ്ട് മഞ്ജു ചായ ഇടാനും മറ്റും പോയി.  ഈ സമയത്ത് മിന്നൂട്ടി ഞങ്ങൾടെ ടൂർ ഗൈഡ് ആയി; അവിടെയെല്ലാം ചുറ്റി നടന്നു കാണിച്ചു - ഒരു മിനി ഫാം ടൂർ .. 😂 പറമ്പിലെ ചെറിയെ ചാലുകളിലെല്ലാം നല്ല തെളിനീര് പോലെത്തെ വെള്ളം ഉണ്ടാരുന്നു. കുറെ നേരം അവിടെ കളിച്ചു പിള്ളേരൊക്കെ തകർത്തു. നേരത്തേ പോയാലേ ആള്  കൂടുന്നതിന് മുൻപ് വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ പറ്റുള്ളൂ എന്നുളളുള്ളത് കൊണ്ടും, എൽദോക്കു മീറ്റിങ് ഉള്ളത് കൊണ്ടും, മഞ്ജു ഉച്ചയ്ക്ക് ഫുഡ് എന്താ വേണ്ടത് എന്ന് നിർത്താതെ ചോദിക്കുന്നത്  കൊണ്ടും, ഞങ്ങൾ പ്രാതലും കഴിച്ച് അവിടെ നിന്നും ഇറങ്ങി. 

കൊച്ചരീക്കൽ വെള്ളച്ചാട്ടം പിറവം ടൗണിൽ നിന്നും 12 കി.മീ. മാറിയിട്ടാണ്. അടുത്തായിട്ട് ഒരു ഗുഹയും ഉണ്ട്[ഞങ്ങൾ ഗുഹയിൽ പോയില്ല].

ഒരാൾക്ക് 10 രൂപയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങാനുള്ള എൻട്രി ഫീ. റോഡിൽ നിന്നും കുത്തനേ താഴെ വെള്ളച്ചാട്ടത്തിലേക്ക് കൽപ്പടവുകൾ  കെട്ടിയിട്ടുണ്ട്.

[കൊച്ചരീക്കൽ]

താഴെ എത്തി നോക്കിയപ്പോൾ കാണാം, ഒരു ലോഡ് ചെക്കന്മാർ വെള്ളത്തിൽ കിടന്ന്  അർമാദിക്കുന്നു. കൊറോണപ്പേടി കാരണം വെള്ളത്തിൽ ഇറങ്ങാതെ കുറച്ചു നേരം മാറി നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു. 

[അനന്തുവും ശ്രീക്കുട്ടിയും]

എന്താന്നറിയില്ല, കുറച്ചു കഴിഞ്ഞപ്പോഴേയ്‌ക്കും ആ പിള്ളേരെല്ലാം കരയ്ക്ക്  കയറി.. ഒരു മുഴുവൻ വെള്ളച്ചാട്ടം ഞങ്ങൾക്ക് മാത്രമായി..!!! പിന്നെ ആകെ  ബഹളം ആരുന്നു. പിള്ളേര് വെള്ളത്തില് മറിയുന്നു, ജീവിതത്തിൽ ആദ്യമായിട്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്ന ശ്രീക്കുട്ടീടെ കാര്യം പറയേം വേണ്ട!!ഇതൊക്കെ എന്ത് എന്ന മട്ടിൽ അനന്തു.., ഫോണും പിടിച്ചോണ്ട് അഭിയേട്ടൻ, കരയ്ക്ക് നിന്ന് ഇതൊക്കെ കണ്ടോണ്ട് ഞാൻ[സ്പെയർ ഡ്രസ്സ് എടുക്കാൻ മറന്ന ദുഃഖത്തിൽ..]

ഫോട്ടോഗ്രാഫർ ഫോട്ടോ എടുപ്പോക്കെ നിർത്തി വെള്ളത്തിൽ മുങ്ങിപ്പൊങ്ങാൻ തുടങ്ങി. ഹാ ഹ.. നല്ല രസ...വെയിറ്റ് !!! "ഫോൺ എവിടെ മനുഷ്യാ...!!!"  

"അത് പോക്കറ്റിലുണ്ട്‌..."🤦🙆 

എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ്. വെറുതെ ഒന്ന് ഓണാക്കി നോക്കി. ഡിം...!! മർ ഗയാ സാലാ..!! അങ്ങിനെ ആ കാര്യത്തിൽ തീരുമാനം ആയി.

[വെള്ളത്തിൽ വീണ് മൃതിയടഞ്ഞ ഫോണിനെ ഹോട്ബോക്സിൽ വെച്ച് ചൂടാക്കി, CPR കൊടുത്തിട്ടു റിട്രീവ് ചെയ്‌തെടുത്ത വീഡിയോ..!!]

ഒരു തരത്തിലാണ് രണ്ട് പിള്ളേരേം കരയ്ക്ക്  കയറ്റിയത്. അവര് ശരിക്കും ആസ്വദിച്ചു. ഡ്രസ്സ് മാറാൻ അവിടെ തന്നെ സൗകര്യം ഉണ്ട്. എല്ലാരും ചേഞ്ച് ചെയ്‌തിട്ടു വണ്ടിയിലെത്തി, കടമക്കുടിയിലെ സൂര്യോദയം കണ്ടുകൊണ്ട് കുടിക്കാൻ ഫ്ലാസ്കിൽ എടുത്തു വെച്ച കട്ടനും കുടിച്ചു ഓരോ ബിസ്ക്കറ്റും കഴിച്ചു. 

"ഇനി എങ്ങോട്ടാ..?" അടുത്ത ചോദ്യം

"എന്തായാലും വീട്ടിൽ പോകണ്ട.." 

"എന്നാപ്പിന്നെ നമുക്ക് കാറ്റാടിക്കടവ് പോയാലോ..?"

"ആ, റൈറ്റ്.. വണ്ടി വിടൂ.."

പോകുന്ന വഴിക്കു ഒരു ടൗണിൽ ഇറങ്ങി പിള്ളേർക്ക് രണ്ട് പേർക്കും ഓരോ മഞ്ഞ മഴക്കോട്ട് വാങ്ങി.. എങ്ങാനും മഴ പെയ്താലോ.. ലോ..ലോ...!!!

കൊച്ചരിക്കൽ നിന്നും 45 കി.മീ. ഉണ്ട് കാറ്റാടിക്കടവിൽ എത്താൻ.  ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ആണ് അടുത്തുള്ള ടൌൺ. (തൊടുപുഴയിൽ നിന്നും 25 കി.മീ. ദൂരം) 

വണ്ണപ്പുറം എത്തിയപ്പോൾ അവിടുന്ന് ഫുഡ് പാർസൽ വാങ്ങി, കുറച്ചു കൂടി പോയിട്ട് ഒതുങ്ങിയ ഒരു സ്ഥലം കണ്ടപ്പോൾ അവിടെ വണ്ടി ഒതുക്കി, എല്ലാവരും ഫുഡ് കഴിച്ചു. 

-------------------------------------

അങ്ങിനെ, ബ്ലാതികവല എത്തി. അവിടുന്നാണ് ട്രെക്കിങ്ങ് തുടങ്ങുന്നത്. ഒതുക്കമുള്ള ഒരു സ്ഥലം കണ്ടുപിടിച്ചു, അവിടെ വണ്ടി ഇട്ടിട്ടു, 2 കുപ്പി വെള്ളവും, പുതിയ മഴക്കോട്ടുകളും എടുത്തു ഞങ്ങൾ നടന്നു തുടങ്ങി.  കുറച്ചു ദൂരം കുത്തനെയുള്ള വഴിയാണ്. കൃഷിയിടംകഴിഞ്ഞാണ് ശരിക്കുള്ള മലകയറ്റം തുടങ്ങുന്നത്. ആദ്യത്തെ മല - തുമ്പിതുള്ളും പാറ, അത് കഴിഞ്ഞിട്ടുള്ളത്  മരതകമല(കാറ്റാടികുന്ന് ). തുമ്പിതുള്ളും പാറയിൽ തന്നെയുള്ള ഒരു വ്യൂ പോയിന്റാണ് മുനിയറ. 

കയറിതുടങ്ങുമ്പോൾ ഒരു ക്ഷീണം ഒക്കെ തോന്നും. കൊക്കോ തോട്ടവും മറ്റും കഴിഞ്ഞു തുമ്പിതുള്ളും പാറയിലോട്ടു കയറുന്നിടം എത്തുമ്പോൾ ക്ഷീണം ഒക്കെ മാറും. പിന്നെ അങ്ങോട്ട് പിള്ളേർടെ കയ്യ് പിടിച്ചു നടന്നു തുടങ്ങി. 

[കൊച്ചച്ഛനും പിള്ളേരും]

പുല്ലൊക്കെ വകഞ്ഞു  മാറ്റി,എല്ലാവരും മെല്ലെ നടന്നു. ഇടയ്ക്കിടെ ഒന്ന് രണ്ട് ഫോട്ടോസ് ഒക്കെ എടുത്തു, നടന്നു നടന്നു തുമ്പിതുള്ളും പാറയുടെ മുകളിൽ എത്തി. ഒരു 10 മിനിറ്റ് അവിടെ ഇരുന്നിട്ട് വീണ്ടും നടന്നു. ആദ്യമായി കാറ്റാടിക്കടവ് വന്നപ്പോൾ അവിടെ വെച്ച് ഒരു വൈപ്പറിനെ കണ്ട കഥ ഞാൻ മനഃപൂർവം എഴുന്നള്ളിച്ചില്ല. ഒരു പക്ഷെ ഇത് വായിക്കുമ്പോഴാകും അവര് അറിയുന്നേ.. 😉

[💖]

കാറ്റടിക്കുന്നിലേക്കുള്ള നടപ്പ് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. പിള്ളേരെടെ കൈ പിടിക്കാതെ നടക്കാൻ പറ്റില്ല. ഇടയ്ക്ക് ഉയരത്തിലുള്ള പാറകൾ ഉണ്ടാകും. അന്നേരം കുട്ടികളെ എടുത്തുയർത്തി വേണം കയറ്റാൻ. പുല്ല് കയ്യിലും മറ്റും ഉരഞ്ഞു മുറിയാനും സാധ്യത ഉണ്ട്. ഒരു വശത്തു വലിയ കൊക്കയാണ്. നല്ലവണ്ണം ശ്രദ്ധിച്ചു വേണം നടക്കാൻ. 

ഫീല്  ഫിലേ..

വല്ലവിധേനെയും മുകളിൽ എത്തി.. നല്ല കാറ്റ്... ഒരു വശത്തു പശ്ചിമ ഘട്ടം പാളി-പാളികളായി നീണ്ടു കിടക്കുന്നു.. മറു വശത്തു വലിയ താഴ്വര.. പിന്നെ വീണ്ടും മലനിര.. ഒരു കാഴ്ച തന്നെയാണ്..!! അങ്ങിനെ അവിടെ കാറ്റും കൊണ്ടിരുന്നപ്പോഴാ ദൂരെനിന്നു കുറച്ചു മേഘക്കെട്ടുകൾ  വരുന്നത് ശ്രദ്ധിച്ചത്...അവയ്ക്കു താഴെ എന്തോ ഒരു മൂടൽ പോലെ കാണുന്നുണ്ട്... മഴ..!!!  

അങ്ങ് ദൂരെ..![മഴ വരുന്നത് കണ്ടാ...!!]
                                                  

നോക്കി നിന്ന വഴിക്ക് തന്നെ ഞങ്ങളുടെ മേലും മഴത്തുള്ളികൾ വീണു തുടങ്ങി. വേഗം തന്നെ പിള്ളേർക്ക് മഴക്കോട്ടെടുത്തിട്ടു., ഇറങ്ങുന്ന വഴിക്ക് തെന്നി വീഴാൻ സാധ്യത ഉണ്ട്. പതിയെ പതിയെ നടന്നു... പെട്ടെന്ന് തന്നെ കോട ഇറങ്ങാൻ തുടങ്ങി.. ആദിക്കുട്ടനും ശിവക്കുട്ടനും ആദ്യമായിട്ടാണ് മഴയത്ത് നടക്കുന്നത്. ആദിക്കുട്ടൻ നല്ലോണം അത് ആസ്വദിച്ചു, എന്നാൽ ശിവക്കുട്ടന് ചെറിയ ഒരു ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.. ഒന്ന് രണ്ട് വട്ടം അവനെ എടുത്തോണ്ട് കുറച്ചു ദൂരം നടന്നു. ആശാൻറെ ടെൻഷൻ മാറിക്കിട്ടി. 


പത്തിന്റെ ലോട്ടറി എടുത്തിട്ട് ബമ്പർ പ്രൈസ് അടിച്ച ഫീൽ ആയിരുന്നു ബാക്കി എല്ലാവര്ക്കും.. മഴ, കോട, കാറ്റ്, ആ വ്യൂ.. ഒരു ജാതി ആംബിയൻസ്..!!

[മഴ, കോട, കാറ്റ്, ഞങ്ങൾ...💓💓💓]


 തിരികെ തുമ്പിതുള്ളും പാറയിൽ എത്തി, അവിടെയും കുറച്ചു നേരം നിന്നിട്ടു വീണ്ടും താഴോട്ടു ഇറങ്ങി. കൊക്കോത്തോട്ടം കഴിയുമ്പോൾ ഒരു  കടയുണ്ട്. അവിടെയെത്തിയപ്പോൾ ചെറുതിന് ലോലിപോപ് വേണോന്ന്. എന്നാൽ ശരി ലോലിപോപ് വാങ്ങാം എന്ന് കരുതി കയറി. ചുമ്മാ ഒരു ഗുമ്മിന് കട്ടൻ കിട്ടുമോന്ന്  ചോദിച്ചു. 

"അതിനെന്താ, എടുക്കാല്ലോ. കട്ടൻ കാപ്പി വേണോ ചായ വേണോ ?" 

"3 ചായ,  2 കാപ്പി "

എന്ത് സുഖമാരുന്നെന്നോ..!!! മനസ്സ് നിറഞ്ഞ പോലെതോന്നി..

[ലോല്ലിപോപ് കട aka ചായക്കട]

അവിടുന്ന് പിന്നെ അധികം ഇല്ല താഴോട്ട്. ആറര മണിയായപ്പോഴേക്കും താഴെ എത്തി.. കോരിച്ചൊരിയുന്ന മഴയിൽ, കോട വകഞ്ഞു മാറ്റി നമ്മുടെ വണ്ടി വീട് ലക്ഷ്യമാക്കി ഓടി...

വാലറ്റം: മഞ്ജു തന്നുവിട്ട പാഷൻ ഫ്രൂട്ട് മുഴുവൻ ജ്യൂസ് അടിച്ച് കുടിച്ച് തീർത്തതായി അറിയിച്ചു കൊള്ളുന്നു.

Tuesday, March 30, 2021

ലൈസൻസ്

ഫ്ലാഷ്ബാക്ക്... 2014  ഡിസംബർ..ഒരു പ്രഭാതം..[വിത്ത്  ബിജിഎം... ടട്ട ഡാ ടാ...]

തലേന്ന് രാത്രി ഒരു ഡ്രൈവിന് പോകാൻ പറ്റാത്ത ദേഷ്യത്തിൽ കുലങ്കുഷ ആയിരിക്കുന്ന, ഡെലിവറി കഴിഞ്ഞു 5 മാസം മാത്രമായ, സ്വന്തമായി ഡ്രൈവിംഗ് അറിയാത്ത, ലൈസൻസ് ഇല്ലാത്ത ഭാര്യ...[ഇഷ്ടമുള്ള ബിജിഎം ഇട്ടോളൂ..].

ഒറ്റ രാത്രി കൊണ്ട് അവൾ ഒരു വൻ തീരുമാനം എടുത്തു- ഞാൻ ലൈസൻസ് എടുക്കാൻ പോകുന്നു. ഇന്ന് മുതൽ പ്രാക്ടീസ്. രാവിലെ അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ വിളിച്ചു എല്ലാം പറഞ്ഞു ഉറപ്പിച്ചു. രാവിലത്തെ മീറ്റിങ് കഴിഞ്ഞ പാടേ, കെട്ടിയോനേ ഭീഷണിപ്പെടുത്തി നേരെ ഡ്രൈവിംഗ് സ്കൂളിലോട്ടു വെച്ച് പിടിച്ചു. കുട്ടിക്ക് അഡ്മിഷൻ എടുത്തു. പിന്നെ എങ്ങനെയൊക്കെയോ ക്യൂ ഒക്കെ നിന്ന് RTO'ല് പോയി ലേർണേഴ്‌സ് എഴുതി പാസ് ആയി. എന്റെ ആദ്യത്തെ ലേർണേഴ്‌സ്..! പിന്നെ, രണ്ട് ദിവസത്തെ പ്രാക്ടീസ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി.. കൊച്ച്, ജോലി, കുക്കിംഗ്, പിന്നെ അല്ലറ ചില്ലറ ഫേസ്‌ബുക്ക് അതിന്റെ എല്ലാം കൂടെ ഡ്രൈവിംഗ് കൂടി പറ്റില്ല  എന്ന്. 2000 രൂപ അഡ്വാൻസ് പോയിക്കിട്ടി.

ഫ്ലാഷ് ബാക്ക്#2 

2018 മാർച്ച്.. ഒരു നട്ടുച്ച... സ്ത്രീ ശാക്തീകരണം ആണ് മനസ്സ് മുഴുവൻ.. ആദ്യം എന്നെ തന്നെ ശാക്തീകരിച്ചേക്കാം എന്ന് കരുതി. എനിക്കിപ്പോ എന്താ ഒരു കുറവ്.. ഏയ് ഒന്നുമില്ല.. എന്നാലും ഒന്ന് എഴുതി നോക്കാം എന്ന് കരുതി, ഒരു A4 ഷീറ്റ് എടുത്ത് അക്കമിട്ടു, കുത്തിട്ട് എഴുതി തുടങ്ങി.. ഒന്നേ രണ്ടേ മുന്നേ, നാല് പേപ്പർ തീർത്തു..!! ശ്ശെടാ.. ഇത്രേം ഒക്കെ ഉണ്ടാരുന്നോ.. ഭാഗ്യം..വേറെ ആരെക്കൊണ്ടെലും എഴുതിപ്പിച്ചരുന്നെങ്കിൽ, മഹാകാവ്യം വല്ലോം ആയേനെ..!  എന്തായാലാലും ലിസ്റ്റിൽ ആദ്യം ഉള്ളത് ഡ്രൈവിംഗ് ആണ്. ഇപ്പൊ ശരിയാക്കിത്തരാം.. രണ്ട് ദിവസം കൊണ്ട് ആശാനേ സെറ്റ് ആക്കി. വീണ്ടും RTO ഓഫീസ്, ക്യൂ, ടെസ്റ്റ്, ലെർണേഴ്‌സ് ലൈസൻസ്. അങ്ങിനെ എന്റെ മൂന്നാമത്തെ ലെർണേഴ്‌സ് കിട്ടി. എന്തോ കണക്കു പിശകുണ്ടെല്ലോ ല്ലേ.. 2014'നും 2018'നും ഇടയ്ക്കു ഞാൻ ഒന്നുടെ എടുത്തു ലെർണേഴ്‌സ്..പക്ഷേ അന്നത്തെ പ്രചോദനം എന്തായിരുന്നു എന്ന് ഇപ്പൊ ഓര്മ ഇല്ല..

2020 ഡിസംബർ..

2018 മുതൽ 2020 വരെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.. 2014 മുതൽ എൻ്റെ കൂടെ ശക്തിമത്തായി ഡ്രൈവിംഗ് പഠിക്കാൻ പിന്തുണ പ്രഖ്യാപിച്ച എല്ലാ  തരുണീമണികളും ലൈസൻസ് എടുത്തു.. എന്തിനധികം പറയുന്നു, എന്നെക്കാളും 9 വയസ്സിന് ഇളയ എന്റെ 'മൂത്ത' അനിയത്തി കൂടി എടുത്തു. എന്നിട്ടും ശങ്കരൻ തെങ്ങേല് തന്നെ..

മാസത്തിൽ മിക്ക വീക്കെൻഡും ഒന്നീല് നാട്ടിലോട്ടോ അല്ലെങ്കിൽ മറ്റെങ്ങോട്ടെങ്കിലുമോ യാത്ര പോകുന്നത് കാരണം വീട്ടിലെ ആസ്ഥാന ഡ്രൈവർ ആകെ പരിക്ഷീണിതനും ആണ്. അങ്ങനെ, വീണ്ടും ആ തീരുമാനത്തിൽ എത്തി. നാലാമതും!! എങ്ങാനും, ഏതേലും വേൾഡ് റെക്കോർഡ് കീപ്പേഴ്‌സ് ഇത് വായിക്കുന്നുണ്ടേൽ, നോട്ട് ദി പോയിൻറ് ഏഹ്.. എനിക്ക് നാലാമതും ലെർണേഴ്‌സ് കിട്ടി.. ഇത്തവണ ഒരു മിസ്സ് ആരുന്നു പഠിപ്പിച്ചത്. അവരുടെ ഒരു അവസ്ഥയെ.. പാതിരാത്രി വരെ ഇരുന്നു പണി എടുത്തിട്ട്, പകുതി ബോധത്തിൽ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യാൻ പോകുന്ന ഞാൻ അവർക്കു ഒരു ചാലഞ്ച് ആയിരുന്നു എന്ന് തോന്നുന്നു.. ഇടയ്ക്ക് ഞാൻ നല്ല തണുത്ത തണ്ണിമത്തൻ ഒക്കെ ഗുരു ദക്ഷിണ ആയി കൊണ്ടോയി നോക്കി.. ഗുണം ഉണ്ടായില്ല.. മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു മുങ്ങാൻ നോക്കിയാൽ, കയ്യോടെ പിടിച്ചോണ്ട് പോയി റോഡ് പ്രാക്റ്റീസും H'ഉം എടുപ്പിക്കും. 

ആദ്യം ആദ്യം മിസ് പറയും.."ഇനി ഒരു രണ്ട് മൂന്ന് ക്ലാസ് ഒക്കെ കഴിയുമ്പോൾ, വീട്ടിലെ വണ്ടി ഒക്കെ ഒന്നെടുത്തു ഓടിക്കണം കേട്ടോ."

പിന്നെ പിന്നെ മിസ്സ് ആ ഡയലോഗ് പറയാതെ ആയി..അത് മാറി വേറെ ഡയലോഗ് വന്നു: "മാർച്ച് 18  അല്ലേ ടെസ്റ്റ് ഡേറ്റ്.. ഇങ്ങനൊക്കെ ഓടിച്ചാൽ മതിയോ.."

ഇങ്ങു കൊച്ചിയിൽ എന്റെ ഡ്രൈവിംഗ് അഭ്യാസ പരമ്പരകൾ നടക്കുമ്പോൾ, നാട്ടിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എങ്ങാനും പറഞ്ഞാൽ, അവരെല്ലാം കൂടി ഗിന്നസ് കമ്പനിക്ക് വല്ല കത്തോ, മെമ്മോറാണ്ടമോ ഒക്കെ എഴുതും. പക്ഷെ എൻ്റെ ഈ രഹസ്യം അതിവിദഗ്ദ്ധമായി അനിയത്തി ചൂഴ്ന്നെടുത്തു. അവൾ ചൂഴ്ന്ന് എടുത്തത് ഒരു വീഡിയോ കാളിൽ ആയിരുന്നോണ്ട്, അന്ന് അവിടെ ഉണ്ടായിരുന്ന ഒരു വിധം എല്ലാവരും അറിഞ്ഞു. അങ്ങിനെ അങ്ങിനെ എന്നെ അറിയുന്ന മിക്കവർക്കും, എൻ്റെ കൂട്ടുകാർക്കും ഒക്കെ അറിയാം, എന്ത് .? പതിനെട്ടാം തീയതി ടെസ്റ്റ് ആണെന്ന്.

2021 മാർച്ച് 18 

ഡോക്യൂമെൻറ് വെരിഫിക്കേഷൻ ക്യു ഒക്കെ കഴിഞ്ഞു വിറയ്ക്കുന്ന കാലും കയ്യും വലിച്ചോണ്ട് പോയി കാറിൽ കയറി, H എടുക്കാൻ.. കയറി ഇരുന്ന്  സീറ്റ് ബെൽറ്റ് ഇട്ടപ്പോ മുതൽ കണ്ണീന്ന് വെള്ളം ഒഴുകാൻ തുടങ്ങി.. നേരെ പോയി .നിർത്തി.. റിവേഴ്‌സ് ഗിയർ ഇട്ടിട്ടു വീഴുന്നില്ല... കണ്ണുനീരൊക്കെ വറ്റി.. ഏഹ്, നാലാം വട്ടം ഗിയർ വീണു.. ഹാ റൈറ്റ്, പോട്ടെ.. പോയി, പോയി... റിബ്ബണേല് തട്ടി.. ഫ്യുഷ്‌..ഫ്യുഷ്.. ഇറങ്ങി പൊയ്ക്കൊള്ളാൻ വിസിൽ അടിച്ചതാ.... വണ്ടീന്ന്‌ ഇറങ്ങി.. നേരത്തെ വറ്റിയ കണ്ണീരൊക്കെ തിരിച്ചു വരാൻ തുടങ്ങി.. എന്നേ ചീത്ത വിളിക്കാൻ നോക്കി നിന്ന മിസ്സ് അത് കണ്ട പാടെ.."സാരമില്ല നമുക്ക് ഇനിയും നോക്കാല്ലോ.. H അല്ലേ, ഋ ഒന്നും .അല്ലല്ലോ."  കണ്ണ്  തുടച്ചിട്ട് നോക്കിയപ്പോൾ അഭിയേട്ടനും അവിടെ ഉണ്ട്. "സാരമില്ല, അടുത്ത തവണ നോക്കാം." എന്ന് എന്നോടും, "മിസ്സെ, നെക്സ്റ്റ് വീക്ക് തന്നെ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തോളൂ" എന്ന് മിസ്സിനോടും പറഞ്ഞിട്ട് അവിടുന്ന് പൊന്നു..

വീട്ടിൽ എത്തിയപ്പോൾ... ത്യോറ്റ്  തുന്നം പാടി("കരഞ്ഞു കൂക്കി വിളിക്കുക" എന്ന പ്രയോഗത്തിന്റെ നാടൻ സ്പെല്ലിങ് ആണ്) വന്നിരിക്കുന്നു താങ്കളുടെ മ്യോൾ എന്ന് അമ്മെടുത്തും വിളിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോൾ ചുമ്മാ വെയ്റ്റ് ഒന്ന് നോക്കിയപ്പോൾ 2 കിലോ കുറഞ്ഞിരിക്കുന്നു. 2 മാസം ആയിട്ട് വെയ്റ്റ് കുറയ്ക്കാൻ നോക്കിയിട്ടു 200 ഗ്രാം പോലും കുറയാത്ത എനിക്ക് 2 കിലോ കുറഞ്ഞൂന്നു..  അപാര ടെൻഷൻ !!

അടുത്ത ടെസ്റ്റ് ഡേറ്റ് എടുത്തു.. മാർച്ച് 29. 

വീണ്ടും ടെൻഷൻ നാടകം ആവർത്തിക്കണോല്ലോ എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചു നടക്കുന്ന ഞാൻ.. അതുവരെ ഇല്ലാത്ത പ്രേശ്നങ്ങളുമായി പ്രൊജക്റ്റ്, ലാപ്ടോപ്പിൽ തല പൂഴ്ത്തിയിരിക്കുന്ന അമ്മയെക്കാണാൻ ഇടയ്ക്കിടെ വന്നു പോകുന്ന എന്റെ പിള്ളേർസ്, എല്ലാ ദിവസവും, 'നമുക്ക് H എടുക്കണ്ടെ'  എന്നും പറഞ്ഞു വിളിക്കുന്ന മിസ്സ്, പിന്നെ കുക്കിംഗ് ആദിയായ ആധി കയറ്റുന്ന സംഭവങ്ങളുമായി ദിവസങ്ങൾ ഓടിപ്പോയി. വല്ലപ്പോഴും ഒക്കെ ഞാനും ഓടിപ്പോയി പ്രാക്ടീസ് ചെയ്‌തു.

അങ്ങിനെ ആ ശുഭ ദിനം .. വരവായി.മാർച്ച് 29 !! 

രാവിലെ 6:30'ന് അലാം വെച്ച് എഴുന്നേറ്റു. റെഡി ആയപ്പോഴേക്കും മിസ്സ് വന്നു. ഇത്തവണ അഭിയേട്ടൻ വരണ്ട എന്ന് പറഞ്ഞു മിസ്സ്. അവിടെ ചെന്ന് പേപ്പർ ഏൽപ്പിക്കാൻ ടൈം ആയപ്പോഴാണ് മനസ്സിലായത് റീടെസ്റ് ഡേറ്റ് എടുത്തതിന്റെ കോപ്പി ഇല്ല. പിന്നെ നേരെ സ്കൂളിൽ പോയി പ്രിന്റൗട്ട് ഒക്കെ എടുത്തു തിരിച്ചു വന്നു. അപ്പോഴേക്കും  വൻ ക്യു ഒക്കെ ആയി. പേരനുസരിച്ചു ഒരു ക്യുവിൻറെ അവസാനം പോയി നിന്നു. വെരിഫിക്കേഷൻ കഴിഞ്ഞു അടുത്ത ക്യുവിലേക്ക്. ഓരോരുത്തരെ വിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ പത്താമതോ മറ്റോ ആണ്. 7 ആയപ്പോഴേയ്ക്കും എന്റെ തൊണ്ട ഒക്കെ വറ്റി വരണ്ടു. എവിടെയോ നിന്ന മിസ്സിനെ വിളിച്ചു വരുത്തി ഇത്തിരി വെള്ളം കുടിച്ചു. എന്നിട്ടും എന്തോ ശരിയാകുന്നില്ല. പെട്ടെന്ന് തന്നെ എന്റെ ഊഴം എത്തി. ഇത്തവണ, കണ്ണ് നിറഞ്ഞില്ല. പക്ഷെ കാലും കയ്യും നല്ലോണം വിറയ്ക്കുന്നുണ്ടാരുന്നു. ഒന്നും ആലോചിച്ചില്ല.. ആരെയും മനസ്സിലും വിചാരിച്ചില്ല.. അങ്ങ് എടുത്തു.. റിബ്ബൺ അനങ്ങിയില്ല, കുറ്റിയും വീണില്ല.. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മിസ് പറഞ്ഞു 'പാസ് ആയീട്ടോ'.  പട പടാ ഇടിക്കുന്ന മുട്ടും ഹൃദയവുമായിട്ട് പോയി MVD ഓഫീസറുടെ അടുത്തുന്നു  പേപ്പർ വാങ്ങി വന്നു.. അതില് പച്ച മഷിയിൽ എഴുതിയിട്ടുണ്ട്..'Passed'!!

 എന്റെ ദയനീയ അവസ്ഥ കണ്ട് മിസ് ഒരു സോഡാ നാരങ്ങ വാങ്ങിത്തന്നു.. അതും കുടിച്ചു കുറച്ചു നേരം അവിടെ ഇരുന്നു. എന്നിട്ടും മുട്ടിടി മാറിയില്ല. പിന്നെ അടുത്ത കടയിൽ പോയി ഒരു ഓട്ട ചായയും ഒരു ചിക്കൻ റോളും കഴിച്ചപ്പോൾ എന്തോ ഒരു ആശ്വാസം കിട്ടി. കഴിഞ്ഞില്ലല്ലോ, ഇനി റോഡ് ടെസ്റ്റ് കൂടി ഉണ്ട്. എങ്ങനെയോ  അത് അവസാനിച്ചു എന്ന് പറയാം.. ആ കഥ പറയാൻ നിന്നാൽ ഇന്നൊന്നും തീരില്ല. അവസാനം, അവിടെയും കിട്ടി ഒരു പച്ച 'Passed' ..!!

അങ്ങിനെ, ആ നട്ടുച്ച നേരത്ത്, ഇൻഫോപാർക്കിലെ എക്സ്പ്രസ്സ് വേയിൽ ഞാൻ നിന്നു... വർഷങ്ങൾ ഞാൻ എന്നോട് തന്നെ മല്ലിട്ടു നേടിയെടുത്ത ലൈസൻസ്  നമ്പരുമായി (നമ്പർ അന്നേരം തന്നെ അലോട്ട് ആയി കിട്ടും.., പരിവാഹൻ ഡാ...!!!).. എനിക്ക് തോന്നുമ്പോൾ വണ്ടി എടുത്തു പുറത്തു പോകാൻ, എന്റെ പിള്ളേരേം കൊണ്ട് കറങ്ങാൻ പോകാൻ.. വല്ലപ്പോഴും നാട്ടില് പൊങ്ങുന്ന പഴേ ബഡ്ഡീസിനെ കാണാൻ പോകാൻ.. എല്ലാത്തിനും ഉപരി ഞങ്ങൾ ഒരുമിച്ചു സ്വപ്നം കണ്ട യാത്രകൾക്കായി...

വാലറ്റം: ലൈസൻസ് കിട്ടിയതിനു ശേഷം ഞങ്ങൾ ഒന്ന് കർണാടക വരെ പോയി.. മൊത്തം കവർ ചെയ്‌ത 1734 കിലോമീറ്ററിൽ എതാണ്ട് 250 മീറ്റർ ഞാൻ ഓടിച്ചു. എൻറെ മുട്ടിടിയും അഭിയേട്ടൻറെ നെഞ്ചിടിയും കൂടിയത് കൊണ്ട് ഞാൻ നിർത്തി. പക്ഷെ, ഈ ലൈസൻസ് ഒരു ഐഡൻറിറ്റി കാർഡല്ല. നല്ലോണം പ്രാക്ടീസ് ചെയ്‌തു മുട്ടിടിക്കാതെ ഈ വഴികളിലൂടെ ഞാൻ വരും.. പാക്കലാം..!!

Tuesday, September 17, 2019

ഊര് വിട്ട് വെല്ലൂർക്ക്...

നമ്മുടെ ചങ്കത്തി 'നുമ്മ' ഊര് വിട്ട് വെല്ലൂർക്ക് പോവ്വാണ്... ആമാ, തിരുമണം കഴിഞ്ചാച്ച്...

ചങ്കത്തി എന്ന് പറഞ്ഞാൽ, ബിടെക് എന്ന പേരില് 4 വര്ഷം പുഴുങ്ങി തിന്നപ്പോൾ, കൂടെ തിന്നാൻ കൂടിയ സഹക്ലാസത്തി, സഹമുറിയത്തി.. വര്ഷം 10 കഴിയാറായിട്ടും, എപ്പോഴും കൂടെയുള്ള കുഞ്ഞു..

കല്യാണം കേരളത്തിലും, റിസെപ്ഷന് വെല്ലൂര് വെച്ചും. കുടുംബത്തോടെ പോയി തിന്നു മുടിക്കാം എന്ന പ്ലാൻ ആരുന്നു. പക്ഷെ, തമിഴ്നാട്ടിലെ ക്ലൈമറ്റ് കുറച്ചു ഭീകരം ആയതുകൊണ്ട്, പിള്ളേർ സെറ്റിനെ കൊട് പോകണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ, രണ്ടെണ്ണത്തിനും കോൾഡ് പിടിച്ചിട്ടുണ്ട്. നിൻറെ ചങ്കല്ലേ, നീ ഒറ്റയ്ക്ക് പോയി അർമാദിച്ചു വാന്ന് കുട്ട്യോൾടെ അച്ഛനും പ്രഖ്യാപിച്ചു.

അല്ല, ഈ വൈദ്യനും രോഗിയും, തമ്മിൽ എന്താ ടൈ അപ്പ്? ഇപ്പോഴും ഒരേപോലെ ഇച്ഛിക്കുകയും കൽപ്പിക്കുകയും ചെയ്യും..! :P

റിസപ്ഷന് ഇടാൻ ഡ്രസ്സ് ഒന്നും എടുത്തില്ല. വ്യാഴാഴ്ച രാത്രി അടയ്ക്കാൻ തുടങ്ങിയ ഗുഡ് വില്ലിൽ കയറി ഓടി നടന്ന് തുണി തപ്പി, തുണിയെടുത്തു., വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് തൈക്കുന്ന ചേട്ടന്റെ കാലും കയ്യും പിടിച്ചു, വൈകുന്നേരം തയ്ച്ചു തരാമെന്നു സമ്മതിപ്പിച്ചു. രാത്രി 7:45'നു ഓഫീസിന് ഇറങ്ങി, തൈപ്പിച്ച ഡ്രെസ്സും വാങ്ങി, നേരെ വീട്ടിൽ പോയി, എന്തൊക്കെയോ വാരിക്കൂട്ടി പാക്കും ചെയ്ത്, അര മണിക്കൂർ ഇളയ ദളപതിടെ കൂടെ ഇരുന്നിട്ട്, വീട്ടീന്ന് ഇറങ്ങി. കൊണ്ടാക്കാൻ കെട്ട്യോനും,മൂത്ത ദളപതിയും.

പ്ലാറ്റഫോം ടിക്കറ്റ് എടുത്തപ്പോഴേയ്ക്കും, ആദിക്ക് മടുപ്പായി. പിന്നെ എങ്ങനേലും ട്രെയിൻ വന്നു, അമ്മ ഒന്ന് പോയാൽ മതിയെന്നായി ആശാന്. സമാധാനായിട്ട് വീട്ടിൽ പോയി കിടന്നുറങ്ങാല്ലോ. അങ്ങിനെ ആദി പ്രാർത്ഥിച്ചു ട്രെയിൻ വരുത്തി. :D 

ശനിയാഴ്ച വൈകുന്നേരം 6 മണിക്കുള്ള റിസെപ്ഷന് കൂടാൻ 'ഞങ്ങൾ' വെള്ളിയാഴ്ച രാത്രി 9:45'ന്റെ ചെന്നൈ എക്സ്പ്രസ്സിൽ, 10:10'ന് കയറി.. ഞങ്ങൾ എന്നുവെച്ചാൽ ഞാനും രേഷുവും.

വധുവിന്റെ പേരും, രേഷുന്റെ പേരും രേഷ്മ എന്നാണ്. പണ്ട് കോളേജിൽ ആരുന്ന സമയത്തു, ഈ പേരിന്റെ പെരുമയും ചൂണ്ടി കാണിച്ചു രണ്ട് പേരും സ്വയം പ്രഖ്യാപിത 'ട്വിൻ സിസ്റ്റേഴ്സ്' ആയതാണ്. കാഴ്ചയിൽ അജ-ഗജാന്തര ചേർച്ച ആയതു കൊണ്ട്, ഒരാളെ ഞങ്ങൾ കുഞ്ഞു രേഷ്മ എന്നും ഒരാളെ വല്യ രേഷ്മ എന്നും വിളിച്ചു തുടങ്ങി...അത് പിന്നെ കുഞ്ഞുവും, രേഷുവും ആയി ലോപിച്ചു.

കുറേ നാളുകൾക്കു ശേഷം കാണുന്നതല്ലേ...ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു. ഒന്നൊന്നര വർഷത്തെ കഠിനാധ്വാനം കൊണ്ടും, മനക്കരുത്തു കൊണ്ടും രേഷു ആളാകെ മാറിയിരുന്നു. പണ്ട് ആരോഗ്യത്തെക്കുറിച്ചു ഒരു വേവലാതിയും ഇല്ലാതിരുന്ന ആൾ, ഇപ്പൊ ആരോഗ്യത്തെ കുറിച്ചു മാത്രം സംസാരിക്കുന്നു. അരേ, വാഹ്..!! അവളുടെ പുതിയ കാഴ്ചപ്പാടുകളും, പിന്നെ കുറെ കഥകളും- പഴയതും, പുതിയതും ഒക്കെ കേട്ടും, പറഞ്ഞും കുറെ നേരം ഇരുന്നു. ഇനിയും ഉറങ്ങാതെ അവിടിരുന്ന് കഥ പറഞ്ഞാൽ ഉറങ്ങിക്കിടക്കുന്ന ആരേലും വന്നു തല്ലിയാലോ എന്നോർത്ത് ഒരു 2 മണിയൊക്കെ ആയപ്പോൾ കിടന്നു. 7:30'നു കാട്ട്പ്പാടി എത്തും.

കറക്റ്റ് 7:30 ആയപ്പോൾ അലാം കേട്ട് എഴുന്നേറ്റു.7:15'നു വെച്ച അലാം കേട്ടില്ലട്രെയിൻ കുറച്ചു ലേറ്റ് ആയതു കൊണ്ട് താഴെ ഇറങ്ങാനും പല്ലു തേയ്ക്കാനും ഒക്കെസമയം കിട്ടിഞങ്ങൾടെ കംപാർട്മെന്റിൽതന്നെയാണ് കുഞ്ഞുവിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത്പ്രതീക്ഷിച്ചപോലെ, നവവരനുംഅളിയനുംപെൺവീട്ടുകാരെ സ്വീകരിക്കാൻ കാലേക്കൂട്ടി  സ്റ്റേഷനില് എത്തിയിരുന്നുഎല്ലാവരുംകൂടെ നേരെ ഫുഡ് അടിക്കാനാണ് പോയത്.നേരത്തെ പല്ലു തേച്ചത് ഭാഗ്യം

ഗൗരിശങ്കർ aka ഗൗരി എന്നാണ് ചെക്കന്റെ പേര്.അളിയൻ വിദ്യാരംഗൻ aka വിദ്യചെക്കൻ ഫാമിലിയുടെ കൂടെയുംവിദ്യ ഞങ്ങളുടെകൂടെയുമാണ് ഇരുന്നത്

എന്താ ഇവിടുത്തെ സ്പെഷ്യൽ എന്ന്ചോദിച്ച പാടെവിദ്യ ഞങ്ങൾക്ക് വേണ്ടി ഒരുപൊങ്കൽ ആൻഡ് വടകറി with നെയ് ദോശപറഞ്ഞുഞങ്ങൾ - നിമിഷങ്ങൾക്കുള്ളിൽതീർത്തുആക്രാന്തം കണ്ടിട്ടാണെന്നുതോന്നുന്നുഅവിടുത്തെ പലഐറ്റംസും നല്ലതാണെന്നു പറഞ്ഞു വിദ്യ.പിന്നെ ഇഡ്ഡലി വന്നു,  2 പ്ലേറ്റ് വടകറി വന്നു,പൂരി വന്നുകേസരി വന്നുഇടയ്ക്കിടെ വെള്ളോം വന്നുഭക്ഷണത്തിനോട് മര്യാദകേട് കാണിക്കാൻ പാടില്ലെന്നാണ് അമ്മമാർ ഞങ്ങളെ പഠിപ്പിച്ചത്സൊ,വന്നതൊന്നും തിരിച്ചയച്ചില്ലഎല്ലാംവിഴുങ്ങിഎല്ലാം കഴിഞ്ഞു ടേബിളിൽനിന്നും തല ഉയർത്തി നോക്കിയപ്പോൾഒപ്പംകഴിക്കാനിരുന്നവരെല്ലാംഞങ്ങളെ തന്നെതുറിച്ചു നോക്കുന്നുഅത് കൊണ്ട് മാത്രം ആഗ്രഹം ഉണ്ടായിട്ടും നുമ്മ ചായ വേണ്ടെന്നു വെച്ചു. :(

ഭക്ഷണം കഴിച്ച സമാധാനത്തിൽനേരെകുഞ്ഞുവിനെ കാണാൻ പോയി
അവൾക്കു 'cultural-shock' ആയത്രേ.  ഹെന്റെ ദൈവമേ!! എവിടുന്നാ shock അടിച്ചെഎന്ന് ചോദിച്ചതിന് ഞങ്ങളെ കുറെ തെറി വിളിച്ചുഅല്ലചോദിച്ചതിൽ എന്താ തെറ്റ്പഴയ വല്ല പ്ലഗ്ഗും ഇൻസുലേഷൻ പോയികിടന്നിട്ടുണ്ടാകുംപൊട്ടത്തി..!!!

എല്ലാവരേം പരിചയപ്പെട്ടും വീട് കണ്ടും ,ഭക്ഷണം കഴിച്ചും ഒക്കെ നടന്നിട്ടു സമയം പോയതറിഞ്ഞില്ല. 4 മണികഴിഞ്ഞപ്പോഴേക്കും കുഞ്ഞുവിനേം കൊണ്ട് അടുത്തുള്ള പാർലറിൽ പോയി. 2 മണിക്കൂർ അവിടുത്തെ ചേച്ചികുഞ്ഞുവിന്റെ മുഖത്തും തലയിലും പണിതുഎല്ലാം കഴിഞ്ഞു 6:30 ആയപ്പോൾനേരെ റിസപ്ഷൻ ഹാളിലോട്ട്

പിന്നെ ഫോട്ടോ എടുക്കൽ മഹാമഹം!!ഭക്ഷണം!! വീണ്ടും ഫോട്ടോ..!

വെജിറ്റേറിയൻ ഫുഡ് ഇത്രേം ഇഷ്ടത്തോടെ ഇതിനു മുൻപ് കഴിച്ചിട്ടില്ല ഞാൻഅന്ന് മുഴുവൻ വെറൈറ്റി ഭക്ഷണം ആരുന്നുരാത്രി റിസെപ്ഷനടക്കം

ശനിയാഴ്ച ആയതു കൊണ്ട് നോൺ ഒന്നും അറേഞ്ച് ചെയ്യാൻ പറ്റിയില്ലഅതു കൊണ്ട് നാളെഉച്ചയ്ക്ക് വീട്ടിനു കഴിക്കാൻചെല്ലണം എന്ന്ഗൗരിക്ക് ഒരേ നിർബന്ധം. അങ്ങിനെ നാളെ ഫുഡിന്റെ സമയത്തു അങ്ങ് ചെന്നോളം എന്ന് ചട്ടം കെട്ടി ഞങ്ങൾ പിരിഞ്ഞു.

രാത്രി 11 കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ.വേഗം ഫ്രഷ് ആയിട്ട് വന്നുപിന്നേംവർത്താനം പറയാല്ലോ

"രാവിലെ ഏഴരയ്ക്കു എഴുന്നേറ്റിട്ടു ഫ്രഷ്ആയി, 8 മണിക്ക് കഴിക്കാൻ പോവ്വാമേ" -രേഷു 
"പിന്നല്ലാഷുവർ..!!!" - ഞാൻ 
പിന്നേം എന്തൊക്കെയോ പറഞ്ഞു പറഞ്ഞും,കെട്ടും ഞാൻ വേഗം ഉറങ്ങിപ്പോയി

രാവിലെ എട്ടേ മുക്കാൽ ഒക്കെ ആയപ്പോൾഞാൻ എഴുന്നേറ്റുനോക്കുമ്പോൾ ഒരാൾനല്ല ഉറക്കം.

അന്നവിചാരം മുന്നവിചാരം എന്നാണല്ലോ, ഫ്രഷ് ആയിട്ട്  നേരെ 'കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്' കഴിക്കാൻ പോയി. ഒരു ഒന്നൊന്നര കഴിപ്പാരുന്നു, എതാണ്ട് ഒന്നൊന്നര മണിക്കൂർ എടുത്തു .!!!

അങ്ങിനെ 'രാവിലെ' 11 മണിക്ക് ഞങ്ങൾ വെല്ലൂർ ഫോർട്ട് കാണുവാൻ ഇറങ്ങി. നട്ടുച്ച പെരുവെയില്... ആദ്യം കണ്ടതു ഒരു ക്ഷേത്രമാണ്. കരിങ്കല്ലിൽ പണിതത്... അവിടെയെല്ലാം ഓടിനടന്ന് ആവോളം ആസ്വദിച്ചു.. ഒരുപാട് ഫോട്ടോസും എടുത്തു. പിന്നെ ഒരു മ്യൂസിയം, ഗ്രൗണ്ട്..അങ്ങിനെ കുറച്ചു കണ്ട് നടന്നപ്പോഴേയ്ക്കും അടുത്ത വിശപ്പ് തുടങ്ങി...ഇതൊരു രോഗമാണോ ഡോക്ടർ??

ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ കുഞ്ചുവിൻറെ വീട്ടിലോട്ട്. പിന്നെയെല്ലാം വളരെ പെട്ടെന്ന് ആരുന്നു. കഴിച്ചു, എല്ലാവരോടും യാത്രയും പറഞ്ഞു നേരെ ഹോട്ടൽ റൂമിലെത്തി പാക്ക് ചെയ്‌തു റെയിൽവേ സ്റ്റേഷനിലേക്ക്. കഷ്ടി ട്രെയിൻ മിസ് ആകാതെ അങ്ങ് എത്തി. ശരിക്കും പേടിച്ചു പോയിരുന്നു..എങ്ങാനും ട്രെയിൻ മിസ് ആയാലോ എന്നൊക്കെ. ഒരു തരം  ഗൃഹാതുരത വരാൻ തുടങ്ങി..  

ട്രെയിനിൽ കയറി ഫുഡും വാങ്ങി കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. നല്ല ക്ഷീണം വർത്താനം പറയാനുള്ള ആരോഗ്യം ബാക്കി ഇല്ലാരുന്നു. വെളുപ്പാൻ കാലത്തു ട്രെയിൻ കൊച്ചി എത്തി. അവിടുന്ന് യൂബർ.. ഞാൻ ഒരു വഴി, രേഷു ഒരു വഴി... ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ഒരുമിച്ചു ഉണ്ടാകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്..

---------------------------------------------------------------------------------------------------------------

വാലറ്റം: രേഷു വലുതായി വലുതായി ബോറടിച്ചിട്ട് , ഇപ്പൊ ചെറുതായി ചെറുതായി, കുഞ്ഞുവിനേക്കാളും ചെറുതായി ഇരിക്കുന്നു. ആ മനക്കരുത്തിനു മുൻപിൽ തൊപ്പി ഊരാതെ വയ്യ....

Monday, June 24, 2019

"ഘ്രും...ഷ്....."

ഞങ്ങളുടെ കപ്പിൾ ഗോൾ ലിസ്റ്റിൽ "ബാക്ക്  പാക്കിങ് ടു തമിഴ് നാട്" ഇരുന്നു ഏജ് ഔട്ട് ആയിക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇനി മൂന്ന് ആഴ്ച കൂടി കഴിഞ്ഞാൽ ജൂൺ ആയി. പിന്നെ സ്കൂളും അതിന്റെ ബഹളവും ആകും. അതിനു മുൻപേ തന്നെ പോയെ പറ്റൂ. ഒരൊന്നൊന്നര ആഴ്ച കിണഞ്ഞു ആലോചിച്ചു..അവസാനം പ്ലാനും ആയിട്ട് കെട്ട്യോൻ വന്നു.

ഇനി പ്ലാൻ അപ്പ്രൂവൽ വേണം. കാരണം, കെട്ട്യോനും കെട്ട്യോളും ബാക്ക് പാക്കും തൂക്കി നാട് വിടുമ്പോൾ പിള്ളേരെ നോക്കണോല്ലോ. പിള്ളേരെടെ അച്ഛമ്മയോട് ഒരാഴ്ച പിള്ളേരെ മേയ്ക്കാം എന്ന ഉറപ്പും വാങ്ങി, അതോടെ പ്ലാൻ അപ്പ്രൂവൽ ആയി.

മെയ് 25-ന് രണ്ട് എണ്ണത്തിനേം അച്ഛമ്മേനെ ഏൽപ്പിച്ചിട്ടു, 26-ന് വീട്ടീന്ന് തിരിച്ചു എറണാകുളം വരാൻ ഇറങ്ങിയപ്പോൾ, നമ്മൾ കരുതി കുരുപ്പുകൾ കരഞ്ഞു സീൻ ആക്കും എന്ന്. എവിടെ..!!! നെവർ മൈൻഡ് !!! വണ്ടി ചെങ്ങന്നൂർ എത്തിയപ്പോഴേയ്ക്കും ഞങ്ങൾ സൈഡായി...

"ഹും.."

"ശ്ശെ.."

"അവർക്ക് പനി വല്ലോം വരുവോ..?"

"രാത്രില് കരയുവോ.."

"നമുക്ക് തിരിച്ചു പോയി പിള്ളേരെ എടുത്താലോ.."

"അമ്മെ ഒന്നു വിളിച്ചു നോക്കാം"

അമ്മെ വിളിച്ചപ്പോൾ, അടുത്ത വീക്കേണ്ട്  ആകാതെ ആ വഴിക്കു ചെല്ലണ്ട എന്നും പറഞ്ഞിട്ട് ഫോൺ വെച്ചിട്ടു പോയി.

തിങ്കളാഴ്ച ഓഫീസിൽ എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി..."ഈ ആഴ്ച ഒരു ലീവ് പോലും എടുക്കാൻ പറ്റില്ലാന്ന്.!!"

ആ ഒരു ആഴ്ച ഓഫീസിൽ ഇരിക്കുമ്പോൾ  ഓടിയും, വീട്ടിൽ എത്തുമ്പോൾ ഇഴഞ്ഞും നീങ്ങി. കാര്യം പിള്ളേർസ് ഉണ്ടെങ്കിൽ അടിയും ഇടിയും ആണേലും അവന്മാർ ഇല്ലാണ്ട് വല്ലാതെ ബോർ ആണ്.

ശനിയാഴ്ച ആയി. പൊളിഞ്ഞു പാളീസായ ബാക്ക് പാക്കിങ്ങിനെ കുറിച്ചാലോചിച്ചു കെട്ട്യോനും കെട്ട്യോളും ഓരോന്നും എണ്ണി പെറുക്കി പരാതി പറഞ്ഞോണ്ടിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു. വേഗം റെഡി ആക്. നാട്ടിൽ പോകാം" - പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ കെട്ട്യോൻ മൊഴിഞ്ഞു.

"ശരി."

വൈകിട്ട് 4 മണി കഴിഞ്ഞപ്പോൾ ഇറങ്ങി. മിക്കവാറും AC കനാല് റോഡ് വഴിയാണ് പോകാറുള്ളത്. പക്ഷെ ഇത്തവണ വണ്ടി പോയത് വേറെ വഴിക്കാ.

"ഓ, കോട്ടയം വഴി..ഴി ." - "ഴി.." മാത്രേ കേട്ടുള്ളു, അപ്പോഴേയ്ക്കും ഞാൻ ഉറങ്ങി എന്നാണ് അങ്ങേരു പറഞ്ഞോണ്ട് നടക്കുന്നെ. ഇങ്ങനെ എത്രെ എത്രെ കിംവദന്തികൾ..!!

എവിടെയോ വണ്ടി നിർത്തി എന്ന് പാതിയുറക്കത്തിൽ മനസ്സിലായി. നോക്കിയപ്പോൾ റോഡിന്ന് മാറി, രണ്ട് വലിയപാലങ്ങളുടെ ഇടയ്ക്കു നിർത്തിയിട്ടിരിക്കുന്നു.

"നീ ഇറങ്ങുന്നോ ?"

"ഏതാ സ്ഥലം.?"

" തണ്ണീർമുക്കം. ചുമ്മാ വാ. കാറ്റ് കൊള്ളാം."

കാറ്റെങ്കിൽ കാറ്റ്. കാറ്റടിച്ചിട്ട് എങ്ങാനും പൊളിഞ്ഞ ട്രിപ്പിന്റെ ക്ഷീണം മാറിയാലോ.

ഒരു പത്തോ പതിനൊന്നോ കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. രണ്ടോ മൂന്നോ അപേ ഷോപ്‌സ്[ ഐസ്ക്രീമും കരിക്കും വിൽക്കുന്നത്]. പിന്നെ കുറച്ചു ആൾക്കാരും. നല്ല കാറ്റും. വലിയ ബഹളം ഒന്നും ഇല്ലാത്ത ഒരു സെറ്റപ്പ്. ദൂരെ, ചക്രവാളത്തിൽ നേരിയ ഒരു ഓറഞ്ചു ചായം..

കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.

"ഘ്രും...ഷ്....."[നല്ല ഒച്ചത്തിലുള്ള ശബ്ദം ആണേ..]

നോക്കുമ്പോൾ, ഒരു സ്പീഡ് ബോട്ട്.. 3 പേരുണ്ട്. 2 യാത്രക്കാരും, ഒരു ഡ്രൈവറും. ഒരു യാത്രക്കാരി തലയിൽ കയ്യും വെച്ച് കുനിഞ്ഞിരുപ്പുണ്ട്. കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. കരയ്ക്കടുത്തപ്പോൾ മനസ്സിലായി, പുതിയതായി കല്യാണം കഴിഞ്ഞ പാർട്ടീസ് ആണ്. ആ പെൺകൊച്ച് ആകെ പേടിച്ചു പണ്ടാറങ്ങിയിട്ടുണ്ട്.

അവർ ഇറങ്ങിയപാടെ ഒരാൾ പോയേക്കുന്നു,  റേറ്റ് ചോദിയ്ക്കാൻ.!

ഒരു കറക്കത്തിന് 500 രൂ.

"പോയാലോ?"

"പോണോ?"

"പോയേക്കാം, ല്ലേ..?"

പോയി____ വന്നു.

പോയതിനും വന്നതിനും ഇടയ്ക്കുള്ള ഡാഷ് പൂരിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അത് താഴെയുള്ള വീഡിയോ കണ്ടാലും മനസ്സിലാകില്ല.

സ്രാങ്ക് ചേട്ടന്റെ വക കുറച്ചു സ്റ്റണ്ട്സ് ഉണ്ടാരുന്നു. എന്റെ ദൈവമേ...
ഇടയ്ക്കു സ്‌പീഡ്ഡ് കൂട്ടുന്നു..കുറയ്ക്കുന്നു..വീണ്ടും കൂട്ടുന്നു.. കറക്കി എടുക്കുന്നു, കറക്കുന്ന വഴിക്കു ഒരു സൈഡ് പൊങ്ങി പോകുന്നു, അപ്പോഴേയ്ക്കും മറ്റേ സൈഡിലുള്ള ആള് - "ദേ, ഇപ്പൊ വെള്ളത്തിൽ വീഴും" എന്നെ സ്റ്റൈലിൽ ഇരിക്കുന്നു.. സ്റ്റിയറിംഗ് ചുമ്മാ പ്ലേറ്റ് കറക്കുന്ന പോലെ ആശാൻ കറക്കും. ബോട്ട് പക്ഷെ ചട്ടി കറങ്ങുന്ന പോലെയാണ് കറങ്ങിയത്.

ഒരു വട്ടം അസ്തമയ സൂര്യനെതിരെ ഒരൊറ്റ പാച്ചിൽ.. ഹോ, എന്തോ ഒരു സ്പെഷ്യൽ ഫീൽ...

ആകെ, മൊത്തം, ടോട്ടൽ, ശരിക്കും ആസ്വദിച്ചു..!!!




വാലറ്റം: കപ്പിൾ ഗോൾ ലിസ്റ്റ് എന്നൊന്നും കണ്ട് ഞെട്ടണ്ട.. അങ്ങിനെ പ്രേത്യേകിച്ച് ഇൻഡിവിഡ്വൽ ഗോൾസ് ഒന്നും ഇല്ലാ..

Tuesday, June 18, 2019

മാമലക്കണ്ടം

ഈ യാത്ര എന്റേതല്ല.. പക്ഷെ, ഞാൻ ഓർത്തുവെയ്ക്കാൻ ഇഷ്ടപ്പെടുന്ന യാത്രയാണ്.. എന്റെ ആദിക്കുട്ടൻ  അവന്റെ അച്ഛനോടൊപ്പം പോയിട്ടുള്ള യാത്രകളിൽ അവൻ ഒരു പക്ഷേ ഏറ്റവും കൂടുതൽ ആസ്വദിച്ച യാത്ര..

കുറച്ചു നാളായി അവനെ ട്രെക്കിങ്ങിനു കൊണ്ട് പോയിട്ട്. പോകാൻ അമ്മുമ്മമാർ സമ്മതിക്കില്ല. കൊച്ചൻ ക്ഷീണിച്ചു പോയി, മെലിഞ്ഞു പോയി അങ്ങിനെ അങ്ങിനെ ഓരോന്നും പറഞ്ഞു വഴക്ക്  കൂട്ടും. അഭിയേട്ടനും ഞാനും ഇടയ്ക്കു പോവേം ചെയ്‌തു. അവനു കൂടെ കൂട്ടാത്തതിൽ സങ്കടവും ഉണ്ട്.

അങ്ങനെ ഒരു ശനിയാഴ്ച പള്ളിയുറക്കം എണീറ്റ് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച...

അനിയൻകുട്ടൻ/ശിവ വന്നതിന് ശേഷം തനിക്ക്  പഴേ മൈലേജ് ഇല്ലല്ലോ എന്നൊക്കെ വിചാരിച്ചു കുശുമ്പ് മൂത്ത് ഇരിക്കുന്ന ആദിക്കുട്ടൻ..

തന്റെ മൂത്ത പുത്രന്റെ കരളലിയിക്കുന്ന ഇരുപ്പു കണ്ട് ഡെസ്പ് ആയപ്പോൾ ആ ഡെസ്പ് മാറ്റാൻ മൊബൈലിൽ പരതുന്ന അപ്പൻ...

എന്തിനോ വേണ്ടി ആള് കളിച്ചു ഓടി നടക്കുന്ന ശിവ..

"കൊള്ളാം, നല്ല അന്തരീക്ഷം" - അത് എന്റെ ആത്മഗതം ആണ്.

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും: "അച്ചു, ബ്രേക്‌ഫാസ്റ് എടുക്ക്, ഞങ്ങള് പോവ്വാ."

"ആര്, എപ്പോ, എങ്ങോട്ട്..?"

"ആദിം ഞാനും, ഇപ്പോ, മാമലക്കണ്ടം"

"ആദിക്കുട്ടാ, വാടാ... ഹൌ മെനി കിലോമീറ്റർസ് ഫ്രം കാക്കനാട് റ്റു മാമലക്കണ്ടം, യു നോ....!"

"നോ അച്ഛാ"

"കാമോൻ മോൻ"

പിന്നെ ആകെ ജഗപൊക..എന്തൊക്കെയോ ഡ്രെസ്സും, ഒരു കുപ്പി വെള്ളോം, ഒരു പ്ലേറ്റ് ഇടിയപ്പോം എടുത്തു രണ്ടെണ്ണൊo ഒറ്റ പോക്ക്.. ഇതൊക്കെ ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു.

അത്രേം നേരം ആള് കളിച്ചു നടന്ന കുട്ടിശിവ സ്വിച്ച് ഇട്ട പോലെ സൈലന്റ് ആയി. എനിക്കാണെങ്കിൽ കുറെ സാധനങ്ങൾ വാങ്ങാനും ഉണ്ട്. കുറച്ചു നേരം ശിവേടെ കൂടെ കളിച്ചിട്ട്, ആളെ അമ്മുമ്മേടെ കയ്യിൽ ഏൽപ്പിച്ചിട്ടു ഞാനും മുങ്ങി. തിരക്കിനിടയിൽ അവരെ വിളിച്ചു കാര്യങ്ങൾ ചോദിക്കാനും വിട്ടു പോയി. പോകാൻ പറ്റാത്ത പരിഭവവും ഉണ്ട്. [ശ്....]

രാവിലെ  11 മണിക്ക് പൊയ പാർട്ടികൾ രാത്രി 7 മണി ആയപ്പോഴേക്കും എത്തി.  ഫോട്ടോസിനെക്കാളും അധികം വീഡിയോസ് ആയിരുന്നു.

മെയിൻ റോഡിന്ന് 18 കി. മി. കാടിനു നടുവിലൂടെ വെട്ടിയിട്ടുള്ള കോൺക്രീറ്റ് റോഡിലൂടെ സഞ്ചരിച്ചാലേ മാമലക്കണ്ടം എന്ന ഗ്രാമത്തിൽ  എത്തുള്ളു. കാട് എന്ന് പറയുമ്പോൾ, നല്ല മൊഞ്ചുള്ള കാട്. ചപ്പു ചവറും, വേസ്റ്റും ഒന്നും ഇട്ടു നശിപ്പിക്കപ്പെടാത്ത സുന്ദരി കാട്...പോരാത്തതിന്, വഴി നീളെ ചെറിയെ അരുവികളും, കുഞ്ഞു വെള്ളച്ചാട്ടവും മറ്റും..

സാധാരണ അവനെ എവിടേലും കറങ്ങാൻ കൊണ്ട് പോകുമ്പോൾ ഞങ്ങൾ അപ്പനോ അമ്മയോ ആരേലും ഒരാൾ അവനെ ഇപ്പോഴും "അങ്ങോട്ട് പോകല്ലേ, ഓടല്ലേ, ചാടല്ലേ, ഇരിക്കല്ലേ, നിൽക്കല്ലേ..അവിടെ പിടിക്കല്ലേ.."അങ്ങിനെ ഓരോന്നും പറഞ്ഞു ചൊറിഞ്ഞോണ്ടിരിക്കും. after all, അതല്ലേ നുമ്മ പാരെന്റ്സിന്റെ പ്രധാന ഹോബി.. :D

പക്ഷെ ഇത്തവണ കടിഞ്ഞാണിട്ടത് അപ്പന്റെ നാക്കിനാണ്.എന്നിരുന്നാലും, നോട്ടത്തിനു ഒരു കുറവും വരുത്തിയില്ല. അവനെ അറിയിച്ചില്ല എന്നതാവും ശരി. ചെക്കൻ മതിവരുവോളം വെള്ളത്തിൽ കളിച്ചു. "അച്ഛാ, ഇങ്ങനെ ഫോട്ടോ എടുക്ക്.. വീഡിയോ ഇങ്ങനെ കറങ്ങി എടുക്ക്.." എന്നുവേണ്ട, വമ്പൻ സജഷൻസ് ആരുന്നത്രെ.. :D
വഴിയിൽ കണ്ട എല്ലാ വെള്ളത്തിലും ഇറങ്ങി കാലു കഴുകിയും, ചാടി കളിച്ചും, ഉരുണ്ടും മറിഞ്ഞും, എന്റെ കുഞ്ഞി ചെക്കൻ കെയർഫ്രീ ആയിട്ട് ആർമാദിച്ചു.. :)


മാമലക്കണ്ടം യാത്രയുടെ ഒരു ചെറിയ വീഡിയോ ലിങ്ക് ചുവടെ ഉണ്ട്:
Mamalakkandam Trip


വാലറ്റം: ഈ സ്ഥലത്തു ഒരു ലേഡീസ് ഒൺലി ട്രിപ്പ് പോയാൽ കൊള്ളാം എന്നുണ്ട്. അത് എനിക്ക് പോകാൻ പറ്റാത്ത അസൂയ കാരണം അല്ല., ശരിക്കും.. :D


Thursday, May 31, 2018

രണ്ടേ മുക്കാൽ കി.മീ.

സഹൃദയരേ...

ഇതൊരു ദുരന്തകഥയാണ്... ദുരന്തിച്ചു അനുഭവമുള്ളവർ മാത്രം ബാക്കി വായിച്ചാൽ മതി.
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് തന്നെ എന്ന ചൊല്ല് അന്വർത്ഥമാക്കിയ പോലെയാണ് എന്റെ ഓഫീസ് സമയം. വെളുപ്പിനെ 11 മണി തൊട്ട് രാത്രി 8 വരെ. അതാകുമ്പോൾ എല്ലാവരെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട നിദ്രാ ദേവതയെ രാവിലെ ശുണ്‌ഠി പിടിപ്പിക്കാതെ സമാധാനായിട്ട് ഉറങ്ങാം.

സംഭവ ദിവസം വെളുപ്പിന് മുതല് മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങി. ഇടയ്ക്കു ഒന്ന് തോന്നു നിന്നപ്പോൾ, പതിവ് തെറ്റിച്ച് ഇത്തിരി നേരത്തേ[10:30 AM] അങ്ങ് ഇറങ്ങി, ഓഫീസിലോട്ട്.  റോഡില് ചെറിയ തിരക്കുണ്ട്., ആ തിങ്കളാഴ്ച അല്ലെ...

ചെറിയ ഒരു ജലദോഷം ഉണ്ട്. സാരമില്ല. നേരത്തെ ചെല്ലുമല്ലോ. അപ്പൊ, ഡോക്ടർസ് റൂമിന്ന് ആവി പിടിക്കാല്ലോ. ജംഗ്ഷനിൽ ചെന്ന് 5 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു ഒരു ഓട്ടോ കിട്ടാൻ. കറക്റ്റ് സ്സെപ്സിന്റെ പിന്നിൽ എത്തിയപ്പോൾ ഒരു ബൈക്ക്കാരൻ "പോയിട്ട് കാര്യമില്ല, ബ്ലോക്കാ.." എന്ന് അറിയിപ്പും തന്നിട്ട് ഞങ്ങളെ പാസ്സ്‌  ചെയ്‌തു പോയി. കേട്ട പാതി കേൾക്കാത്ത പാതി ഓട്ടോചേട്ടൻ വണ്ടി തിരിച്ചു - "എനിക്ക് വയ്യ പെങ്ങളെ ബ്ലോക്കിൽ കിടക്കാൻ..!!!"

"അയ്യോ ചേട്ടാ പോകല്ലേ"

"പോയെ പറ്റു, പെങ്ങളെ"

"എന്നാ നമുക്ക് സ്സെപ്സിന്റെ പിന്നിലെ ഗേറ്റ് വഴി പോയി നോക്കിയാലോ?"

"അവര് കയറ്റി വിടുമോ?"

"പിന്നില്ലേ?"

അങ്ങിനെ പരിപാവനമായ ഗേറ്റിൽ എത്തി. ആധികാരികമായി id കാർഡ് എടുത്തു വീശി. 

"നിർത്ത്, നിർത്ത് !!"

ഏഹ് !

"അതേ, CSEZ ഐഡി ഉണ്ടോ? " -സെക്യൂരിറ്റി 

എന്നോടല്ല ചോദ്യം ചേട്ടനോടാ, എന്ന ഭാവത്തിൽ ഓട്ടോച്ചേട്ടനെ നോക്കി ഞാൻ-

"പെങ്ങളെ, ഞാൻ തിരിച്ചു ജംഗ്ഷനില് വിടാം."

സെക്യൂരിറ്റിടെ ഭാവം കണ്ട് പേടിച്ച ഓട്ടോച്ചേട്ടൻ സംഭവസ്ഥലത്തൂന്ന് സ്കൂട്ടാൻ നോക്കാണ്.

നുമ്മ പക്ഷെ പിന്മാറാൻ പാടില്ലല്ലോ. ഒരു വട്ടം കൂടി നോക്കട്ടെ - "ചേട്ടാ, ഈ ഐഡി പോരെ? "

"മാഡം, ദേ ഈ കൊച്ച് ചോദിക്കുന്ന കേട്ടോ...!!" -സെ. ചേട്ടൻ 

ങേ, മാഡമോ.?? ആരാത്? ഈ ചേട്ടന്റെ മാഡം ചില്ലറക്കാരിയാകാൻ വഴിയില്ല. 

നോക്കിയപ്പോൾ "മാഡം" എന്റെ പോലെത്തെ ഐഡി പിടിച്ചോണ്ട് നിൽക്കുന്ന ഒരു ചേച്ചിയെ നിർത്തിപ്പോരിച്ചോണ്ടിരിക്ക്യാ. ഞാൻ ഒന്നും പറഞ്ഞില്ല, എന്നോടൊന്നും ചോദിച്ചുമില്ല, മാഡത്തിനെ കണ്ടപാതി കാണാത്തപാതി, ഓട്ടോ തനിയെ റിവേഴ്‌സ് ആയി റോഡിൽ ഇറങ്ങി നിന്നു. 

"തിരിച്ചു പോകുന്നോ അതോ ഇവിടെ ഇറങ്ങുന്നോ?" - ഓ. ചേട്ടൻ 

"ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം :( "

എന്നും കൊടുക്കുന്നെന്റെ പകുതി കാശും വാങ്ങി  ഓ. ചേട്ടൻ  സ്ഥലം വിട്ടു.

അഭിയേട്ടനെ വിളിച്ചാലോ? വിളിച്ചിട്ടു എന്തിനാ? പുള്ളി ഓഫീസിന് ഇറങ്ങി ബ്ലോക്കും കഴിഞ്ഞ്  ഇവിടെ എത്താൻ ഒത്തിരി സമയം പിടിക്കും. ആ സമയം ഉണ്ടേല് 2 വട്ടം യൂബറില് പോയിവരാം. എന്തായാലും വിളിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തേക്കാം എന്ന് കരുതി.

ചാറ്റൽ മഴ തുടങ്ങി. അടിപൊളി, കുട എടുത്തിട്ടില്ല. അവിടെ കണ്ട ഒരു വെയ്റ്റിംഗ് ഷെഡ്‌ഡിൽ കയറി നിന്ന്. ആ നിൽപ്പ് അങ്ങിനെ ഒന്നര മണിക്കൂർ നിൽക്കേണ്ടി വന്നു. ഇതിനിടെ ഞാൻ 2 വട്ടം യൂബർ ബുക്ക് ചെയ്‌തു. ആദ്യത്തേത് വിളിച്ചിട്ടു എടുക്കാത്തത് കാരണം അരമണിക്കൂർ കഴിഞ്ഞു ക്യാൻസൽ ചെയ്തു. 

ഹോ!! ചൊറിഞ്ഞു വരുന്നുണ്ട്. ഇവർക്ക് വരാൻ പറ്റില്ലെങ്കിൽ മര്യാദയ്ക്ക് കാൾ എടുത്തിട്ട് വരില്ല ക്യാൻസൽ ചെയ്യാൻ പറഞ്ഞൂടെ. രണ്ടാമത്തെ യൂബർ ബുക്ക് ചെയ്‌തു. അയാൾ ഇങ്ങോട്ടു വിളിച്ചു - "ചേച്ച്യേ, ഇവിടെ ബ്ലോക്കാണുട്ടോ. ഇത്തിരി വൈകും., പക്ഷെ ഞാൻ വരുണ്ട്." 

ഹോ! എത്രെ നല്ല മനുഷ്യൻ. പക്ഷെ, വീണ്ടും ചൊറിഞ്ഞ് വരുന്നുണ്ട്. എന്തോ ഒരു പന്തികേട്. കാലിലാണല്ലോ ചൊറിയുന്നത്. സഹൃദയരെ , അതൊരു ചൊറിയൻ പുഴു ആരുന്നു. പുഴുനെ തട്ടിക്കളഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിന്നിരുന്ന ഷെഡിന്റെ പിറകിലുള്ള മതിലിൽ ചൊറിയാൻ പുഴു ഡൂഡിൽ. :( 

മഴ നനഞ്ഞാലും സാരമില്ല. ദൈവമേ..!!!

കുഞ്ഞിപുഴു, വല്യ പുഴു, ചുവന്ന കണ്ണുള്ള വല്യ പുഴു എന്നിങ്ങനെ മാറി നിന്ന് ക്യാറ്റഗറൈസ് ചെയ്തോണ്ടിരുന്നപ്പോഴേയ്ക്കും യൂബർ എത്തി. നിൽപ്പിൽ നിന്നും ഇരിപ്പിലേക്കു മാറിയപ്പോൾ ഒരു സുഖം. 

"മൊത്തം. ബ്ലോക്കാ ചേച്ച്യേ. ഈച്ചമുക്ക് ഒരു രക്ഷേ ഇല്ല. ഞാൻ ജയിലിന്റെ ഓപ്പോസിറ്റ് വഴിക്കൂടാ വന്നേ. അവിടേം ബ്ലോക്കായി കിടക്കാ."

 പിന്നെ ഒരു ഇരുപതു മിനിറ്റ് കൊണ്ട് ഈച്ചമുക്ക് എത്തി. മിക്ക വണ്ടികളും സൈഡ് പിടിച്ച് പതുക്കെ നീങ്ങുമ്പോൾ, ചില വണ്ടികൾ മാത്രം ആരും പോകണ്ട എന്ന ഭാവത്തിൽ ഓവർടേക്ക് ചെയ്യും. അങ്ങിനെ ഈച്ചമുക്ക് എത്തിയപ്പോൾ 2 വണ്ടികൾ ഓവർടേക്ക് ചെയ്ത് ആകെ മൊത്തം വീണ്ടും എല്ലാ വണ്ടികളെയും അനങ്ങാപ്പാറകൾ ആക്കി മാറ്റി. ഒരു 5 മിനിറ്റ് കാറിൽ തന്നെ ഇരുന്നു. കുറച്ചു ഓൺലൈൻ ഷോപ്പിംഗ് ഒക്കെ ചെയ്ത് തൃപ്തി ആയപ്പോൾ, എനിക്ക് തോന്നി ഇനി നടന്നാലൊന്ന്..? ട്രിപ്പ് എൻഡ് ചെയ്യിപ്പിച്ച് കാശും കൊടുത്തു കാറിൽ നിന്നും ഇറങ്ങി നടന്നു. നടക്കാൻ ശരിക്കും സ്ഥലമില്ല എന്ന് വേണം പറയാൻ. കുറച്ചു നടന്നപ്പോൾ ഒരു സംശയം, പണ്ട് ഇവിടൊരു ഫുട്ട്പാത്ത് ഉണ്ടാരുന്നല്ലോ. ??

ഉണ്ട് ഇപ്പോഴും ഉണ്ട്. പക്ഷെ പേര് മാറ്റി. ഇപ്പൊ തല്ക്കാലം ഇത് ബൈക്ക് പാത ആണ്. 

ശരി ഉവ്വേ...

അങ്ങിനെ ഞാൻ ഓഫീസിൽ എത്തി. എന്റെ വീട്ടീന്ന് ഓഫീസിലോട്ടുള്ള  രണ്ടേ മുക്കാൽ കി.മീ. താണ്ടി ഇവിടെ എത്താൻ  ഞാൻ എടുത്ത സമയം, രണ്ടേകാൽ മണിക്കൂർ.!!!!


വാലറ്റം: ഇനി ഇങ്ങനൊരു അവസ്ഥ വരരുത് എന്ന് കരുതി അടുത്ത ദിവസം 2 കാര്യങ്ങൾ ചെയ്‌തു:

  1. ഷൂസ് പൊതിഞ്ഞു ബാഗിൽ വെച്ചിട്ട് സ്ലിപ്പർ ഇട്ടോണ്ട് ഓഫീസിൽ പോകാൻ തീരുമാനിച്ചു 
  2. പുതിയ ഒരു കാലൻകുട വാങ്ങി.
ഇന്നേക്ക് 4 ദിവസം കഴിഞ്ഞു. മഴ പിന്നീട് രാവിലെ പെയ്‌തിട്ടില്ല. ബ്ലോക്കും വല്യ കാര്യമായിട്ടില്ല.